India
സീയാറ്റിലിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
സിയാറ്റിലിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി പൊലീസ് പട്രോൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് സീയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകും. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്നവി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ച് അപകടമുണ്ടായത്. 2023-ൽ ആയിരുന്നു സംഭവം.
മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു എമർജൻസി കോളിനോട് പ്രതികരിക്കാൻ പോകുകയായിരുന്നു ഓഫീസർ കെവിൻ ഡേവ്. മണിക്കൂറിൽ 25 മൈൽ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിലൂടെ മണിക്കൂറിൽ 74 മൈൽ വേഗതയിൽ വാഹനമോടിച്ചാണ് ഇയാൾ ജാഹ്നവിയെ ഇടിച്ചത്. ഈ സമയം വാഹനത്തിന്റെ സൈറണും എമർജൻസി ലൈറ്റുകളും പ്രവർത്തിച്ചിരുന്നു. ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ഒരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.