Kerala

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

Posted on

ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്‍കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം ഉള്ള വസ്തു പുറത്തെടുത്ത് പരിശോധിക്കും.

കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട മൃതദേഹ സാദൃശ്യമുള്ള വസ്തു എന്താണെന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇതിന് തലശേരി ആര്‍ഡിഒ അനുമതി നല്‍കിയത്. ആര്‍ഡിഒ ഉള്‍പ്പെടെയുള്ള റവന്യൂ അധികൃതരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ആയിരിക്കും കല്ലറ തുറന്നുള്ള പരിശോധന. പായയില്‍ പൊതിഞ്ഞ വസ്തു മൃതദേഹം ആണെങ്കില്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആരുടെ മൃതദേഹം ആണെന്നതിലും വ്യക്തത വരൂ.

ജൂണ്‍ 13നാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോളാണ് മൃതദേഹ സാദൃശ്യമുള്ള വസ്തുവിനെ കണ്ടതും ദുരൂഹത സംശയിക്കപ്പെട്ടതും. ആദ്യം മുതല്‍ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരൂഹതകള്‍ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിക്കോട്ടക്കരി പൊലീസ് കഴിഞ്ഞദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version