India
കത്തോലിക്ക സഭയിലെ ആദ്യ മിലേനിയൽ വിശുദ്ധൻ; കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി ഇന്ന് പ്രഖ്യാപിക്കും
കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി ഇന്ന് പ്രഖ്യാപിക്കും. ഓണ്‍ലൈനിലൂടെ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചതിന് ‘ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍’ എന്ന പേരുനേടിയ കാര്‍ലോ അക്യുട്ടിസിനെ ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും.
2006 ല്‍ 15 വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസിനെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം കാണാനായി എത്തുന്നത്. അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റി വെച്ചത്.
1991-ല്‍ ലണ്ടനില്‍ ജനിച്ച അക്യുട്ടിസിന് തീക്ഷ്ണമായ വിശ്വാസമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രത്യേകിച്ച് വിശ്വാസികള്‍ അല്ലായിരുന്നു. വടക്കന്‍ നഗരമായ മിലാനിലാണ് അദ്ദേഹം വളര്‍ന്നത്. അവിടെ അദ്ദേഹം ദിവസവും കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഭീഷണി നേരിടുന്ന കുട്ടികളോടും വീടില്ലാത്തവരോടും ദയ കാണിക്കുന്നതില്‍ ഇദ്ദേഹം ഏറെ ഖ്യാതി നേടിയിരുന്നു.
കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ആരാധകനായ അക്യുട്ടിസ് കത്തോലിക്കാ വിശ്വാസത്തിന്റെ അത്ഭുതങ്ങളും മറ്റ് ഘടകങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്താന്‍ അത് ഉപയോഗിക്കുകയും ചെയ്തു. കുടുംബം മതവിശ്വാസികളല്ലായിരുന്നിട്ടും, ചെറുപ്പം മുതലേ തന്റെ മകന് ദൈവവുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതായി അമ്മ അന്റോണിയ സല്‍സാനോ വെളിപ്പെടുത്തി. ഏഴു വയസ്സുള്ളപ്പോള്‍ അക്യുട്ടിസ് എഴുതിയത് തന്റെ ജീവിത പദ്ധതി എപ്പോഴും യേശുവിനോട് അടുത്തിരിക്കുക എന്നായിരുന്നു.