India
ഒടുവിൽ സത്യം വിജയിച്ചു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍ കള്ളനാണെന്ന് വ്യാപകമായി പ്രചരിച്ചു. ഇപ്പോള്‍ സത്യം വിജയിച്ചു’- അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ഇന്ന്, ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരിക്കുന്നു. സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറയാറുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അമിത് ഷായും മോദിജിയും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തി. പാര്‍ട്ടിയിലെ 5 വലിയ നേതാക്കളെ ജയിലിലടച്ചു. അന്നത്തെ മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ജയിലിലടച്ചു. കെജരിവാള്‍ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തില്‍ ഞാന്‍ സത്യസന്ധത മാത്രമേ പുലര്‍ത്തിയിട്ടുള്ളൂ. കെജരിവാളും മനീഷ് സിസോദിയയും എഎപിയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞിരിക്കുന്നു.’- അരവിന്ദ് കെജരിവാള്‍ പറഞ്ഞു.