Kerala
പിടിച്ചെടുത്തത് ഒരു വാഹനം; ഭൂട്ടാനിൽ നിന്നുള്ളതല്ല; അമിത് ചക്കാലക്കൽ
കൊച്ചി: തന്റെ ഒരു വാഹനം മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് നടൻ അമിത് ചക്കാലക്കൽ. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂയിസർ മാത്രമാണ് തന്റേത്. മറ്റ് വണ്ടികൾ തന്റെ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നവയാണ്.
അക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വാഹനത്തിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും മറ്റ് ആറ് വാഹനങ്ങളുടെ ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു.
അവർക്ക് രേഖകൾ സമർപ്പിക്കാൻ കസ്റ്റംസ് 10 ദിവസം സമയം നൽകിയിട്ടുണ്ട്. ആ വാഹനങ്ങളുമായി തന്റെ ബന്ധം എന്താണെന്ന് കസ്റ്റംസ് അന്വേഷിച്ചു. രേഖകൾ പരിശോധിച്ചതിനുശേഷം വിളിപ്പിക്കുമെന്ന് അറിയിച്ചു. 2010 വരെ നടന്ന വിൽപന കരാറിന്റെ അടക്കം വിവരങ്ങൾ കൈമാറി.
ഗ്യാരേജ് സുഹൃത്തിന്റേതാണ്. പഴയ വാഹനമുള്ള ഓണേഴ്സ് ചേർന്നാണ് ഗ്യാരേജ് നടത്തുന്നത്. പുതിയ സ്റ്റൈലിൽ വാഹനങ്ങളെ റെഡിയാക്കുന്നതിന്റെ ഐഡിയകളാണ് താൻ പറഞ്ഞുകൊടുക്കാറുള്ളത്. മറ്റ് സാമ്പത്തിക പങ്കാളിത്തം ഒന്നും തന്നെയില്ല. ഒരു വണ്ടിപോലും ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ആർക്കും വേണ്ടി വാഹനക്കച്ചവടം നടത്തിയിട്ടില്ലെന്നും അമിത് വ്യക്തമാക്കി.