Kerala
വയോജന ആരോഗ്യത്തിന്റെ സന്ദേശവുമായി ഏറ്റുമാനൂരിൽ നടന്ന വാക്കത്തോൺ വർണാഭമായി
ഏറ്റുമാനൂർ . ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി. 250ൽ പരം സീനിയർ സിറ്റിസൺ അംഗങ്ങളാണ് വയോജനആരോഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നത്. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺസ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാൻ എത്തിയിരുന്നു. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നു ആരംഭിച്ച വാക്കത്തോൺ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ ഫ്ലാഗ് ഓഫ് ചെയ്തു.
പേരൂർ ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി, എം.സി.റോഡ് , സെൻട്രൽ ജംക്ഷൻ ചുറ്റി പടിഞ്ഞാറെ നട വഴി നന്ദാവനം ഓഡിറ്റോറിയത്തിൽ തിരികെ എത്തിച്ചേർന്നു. തുടർന്നു നടത്തിയ സമ്മേളനം ജില്ല പ്രസിഡന്റ് ഡോ.വി.വി.സോമന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ (റിട്ട ഐ.പി.എസ്) ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മാർ സ്ലീവാ മെഡിസിറ്റി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നടത്തി. സീനിയർ സിറ്റിസൺ സമൂഹത്തിലെ അഭിവാജ്യ വിഭാഗമാണെന്നും വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനു മാർ സ്ലീവാ മെഡിസിറ്റി മുഖ്യ പരിഗണനയാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു.മാർ സ്ലീവാ മെഡിസിറ്റിയുടെ ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തി. മുതിർന്ന പൗരന്മാർക്കു ( 60 വയസ്സിനു മുകളിൽ ഉള്ളവർക്ക്) ജറിയാട്രിക് മെഡിസിൻ്റ വിഭാഗത്തിൽ ഒരു മാസം മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ കൺസൾട്ടേഷനാണ് പ്രഖ്യാപിച്ചത്. ഫ്ലോറൻസ് നൈറ്റിംഗൽ അവാർഡ് നേടിയ സോജ.ബേബി.കെയെ ചടങ്ങിൽ ആദരിച്ചു.
മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ , ഫെഡറേഷൻ ജില്ല സെക്രട്ടറി പി.ജെ.ഹരികുമാർ, സംസ്ഥാന സെക്രട്ടറി ഡോ.കെ.എൻ.സോമദാസൻ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് ഹെഡ് ജിതിൻ വി. ജിമ്മി എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ മെഡിസിറ്റി അസോ. ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ ജോസഫ് കരികുളം , റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഡോ. മാത്യു ചേന്നാട്ട് , ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. രശ്മി നായർ തുടങ്ങിയവരും വോക്കത്തോണിൻ്റെ ഭാഗമായി പങ്കെടുത്തു.