Kerala
2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ അൽ ഖായിദയുടെ ഉപസംഘടനയായ അൽ ഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റ്
ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ അൽ ഖായിദയുടെ ഉപസംഘടനയായ അൽ ഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റ് (AQIS) ആണെന്ന് യുഎൻ രക്ഷാസമിതി റിപ്പോർട്ട്. രക്ഷാസമിതിയുടെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് സംഘത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആക്രമണത്തിന് പിന്നിലെ സംഘടനയെക്കുറിച്ചുള്ള നിർണായക കണ്ടെത്തൽ.
പ്രാദേശികതലത്തിൽ ശൃംഖല വികസിപ്പിക്കാനും ചെറിയ, വികേന്ദ്രീകൃത സംഘങ്ങളായി പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് AQIS ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ സംഘടന സജീവമായി തുടരുന്നതായും ബംഗ്ലാദേശിൽ പ്രവർത്തന സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. വലിയ യൂണിറ്റുകൾക്ക് പകരം ചെറുതും വിഘടിച്ചതുമായ ഗ്രൂപ്പുകളായാണ് AQIS പ്രവർത്തിക്കുന്നതെന്നും ഭീകരവിരുദ്ധ നടപടികൾ ശക്തമായി തുടരുമ്പോഴും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സംഘടനയ്ക്ക് ശേഷിയുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ചെങ്കോട്ട ആക്രമണം സംഘടനയുടെ പ്രവർത്തനശേഷി വീണ്ടെടുക്കുന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
2025 നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിലുണ്ടായ സ്ഫോടനത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) സമർപ്പിച്ച കുറ്റപത്രത്തിലും അൽ ഖായിദയുമായി ബന്ധമുള്ള അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (AGuH) സംഘത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. 10 പ്രതികൾക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നാണ് 7,500 പേജുള്ള കുറ്റപത്രത്തിൽ NIA വ്യക്തമാക്കിയത്. ആക്രമണത്തിലെ മുഖ്യ പ്രതിയായ ഉമർ ഉൻ നബി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. യുഎൻ റിപ്പോർട്ടിലെ പുതിയ കണ്ടെത്തലോടെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ഭീകരസംഘടനാ ബന്ധത്തിന് അന്താരാഷ്ട്ര തലത്തിലും സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.