Kerala
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെത്തെത്തുടര്‍ന്ന് വെള്ളം കയറി മേഖലകളില്‍ കുടുങ്ങിയ 2226 പേര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലെത്താന്‍ അഗ്നിരക്ഷാ സേന കൈത്താങ്ങേകി
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെത്തെത്തുടര്‍ന്ന് വെള്ളം കയറി മേഖലകളില്‍ കുടുങ്ങിയ 2226 പേര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലെത്താന്‍ അഗ്നിരക്ഷാ സേന കൈത്താങ്ങേകി.ദുരിതബാധിത പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സേനയുടെ നേതൃത്വത്തിൽ അതിവിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്.
വിവിധ വകുപ്പുകളുമായി ചേർന്നുള്ള സമയോചിത ഇടപെടൽ വന്‍ ദുരന്തം ഒഴിവാക്കാനും ദുരിതബാധിതർക്ക് വേഗത്തിൽ ആശ്വാസമെത്തിക്കാനും സഹായിച്ചു.ജില്ലയിലെ എട്ടു ഫയർസ്റ്റേഷനുകളിലുമായി ഓഗസ്റ്റ് ഒന്നു മുതൽ എട്ടിന് ഉച്ചവരെ സഹായം അഭ്യർഥിച്ചുകൊണ്ട് 282 ഫോൺ കോളുകളാണ് ലഭിച്ചത്. എല്ലായിടത്തും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞതായി ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസ് പറഞ്ഞു. ജില്ലയക്ക് പുറത്തു നിന്നുള്ളവരുൾപ്പെടെ
അഞ്ഞൂറോളം സേനാംഗങ്ങളാണ് കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.
വളർത്തുമൃഗങ്ങളുടെ രക്ഷപ്പെടുത്തലും സംരക്ഷണവും ഉൾപ്പെടെയുള്ള ദൗത്യങ്ങളും വിജയകരമായി നിര്‍വഹിക്കാന്‍ സേനയ്ക്കു കഴിഞ്ഞു. ഉരുൾപൊട്ടൽ ഭീഷണി നേരിട്ട പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ റവന്യൂ, പോലീസ് സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ നാട്ടുകാരുടെ സഹായത്തോടെയും
അയർക്കുന്നത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായയാളുടെ മൃതദേഹം സ്കൂബ ടീമിന്‍റെ സഹായത്തോടെയും അഗ്നിരക്ഷാ കണ്ടെത്തി.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ഒട്ടേറെ വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.വീടുകളിൽ കുടുങ്ങിക്കിടന്ന കിടപ്പുരോഗികളെ ഡിങ്കി ബോട്ടുകളിൽ കരയ്ക്കെത്തിച്ച് ആശുപത്രികളിലേക്ക് മാറ്റുകയയായിരുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വീടുകളിലും ക്യാമ്പുകളിലുമുള്ള കിടപ്പുരോഗികളെ പരിശോധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ അഗ്നി രക്ഷാ സേന ഡിങ്കി ബോട്ടുകളിൽ എത്തിച്ചു.
അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയതിനേത്തുടർന്ന് ആരോഗ്യവകുപ്പിന്‍റെ ആവശ്യപ്രകാരം അവിടെയുണ്ടായിരുന്ന മരുന്നുകൾ സുരക്ഷിതമായി മാറ്റുവാന്‍ സേനയ്ക്കു കഴിഞ്ഞു.വാഹനസൗകര്യമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട വീടുകളിലും അവശ്യ സാധനങ്ങൾ
എത്തിക്കുന്നതിനും അഗ്‌നിരക്ഷാസേന മുന്നിൽ നിന്നു പ്രവർത്തിച്ചു. എൽ.പി.ജി സിലിൻഡറുകളും കുടിവെള്ളവും ഡിങ്കി ബോട്ടുകളിൽ എത്തിച്ചുനൽകി.
വഴികളില്‍ വീണുകിടന്ന മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസ്സം പരിഹരിക്കുകയും വെള്ളത്തിൽ അകപ്പെട്ട വാഹനങ്ങൾ വീണ്ടെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തുതകരാറിലായ ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നതിന് കെ.എസ്.ഇ.ബി ജീവനക്കാരെ ദുരന്തമേഖലകളിലെത്തിച്ച് വൈദ്യുതി വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനും അഗ്നിരക്ഷാ സേന സഹായമേകി.
രക്ഷാപ്രവർത്തനത്തിനിടെ ഡിങ്കി ബോട്ടുകൾ നശിച്ചതും ഫയർ എൻജിനുകൾ കേടായതുമടക്കം ലക്ഷങ്ങളുടെ നഷ്ടവും അഗ്നി രക്ഷാ സേനയ്ക്കുണ്ടായി.