Kerala
ഏറെ വിവാദമായ വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ ബിആർസി അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
വടകര: ഏറെ വിവാദമായ വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ ബിആർസി അധ്യാപിക കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്. കേസിൽ കീർത്തനയുൾപ്പെടെ മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചാണ് ആവശ്യക്കാർ എംഡിഎംഎ വാങ്ങിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയായ 22-കാരനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇയാളും അറസ്റ്റിലായ പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് വ്യാപകമായി ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത് ഈ യുവാവാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിൽ ഒടുവിൽ ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസിനെയും അറസ്റ്റ് ചെയ്തിരുന്നു. അധ്യാപികമാർ ജിജിൽ വഴിയും നേരിട്ടും വയനാട് സ്വദേശിക്ക് പണം കൈമാറിയതായും പൊലീസ് സംശയിക്കുന്നു.