Kerala

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

Posted on

 

കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍(ഡി.ഇ.ഒ.സി). ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തുകളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ഏകോപിപ്പിക്കുന്നത്.

കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറകളില്‍നിന്നുള്ള മുന്നറിയിപ്പുകളും പ്രളയ ബാധിത മേഖലയിലെ ജനങ്ങള്‍ ഫോണ്‍ മുഖേന അറിയിക്കുന്ന വിവരങ്ങളും ഇവിടെനിന്ന് പ്രാദേശിക തലം വരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്ന് എ.ഡി.എം സോളി ആന്റണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നുമുണ്ട്.

കളക്ടറേറ്റില്‍ സ്ഥിര സംവിധാനമായി പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഒ.സി സംവിധാനം പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് വിപുലീകരിച്ചിരുന്നു.

കളക്ടറേറ്റിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് നൂറുകണക്കിന് ഫോണ്‍ കോളുകളാണ് ദിവസവും വരുന്നത്. പ്രകൃതി ക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങളും വീടുകളില്‍ വെള്ളം കയറുന്നതും ദുരിതാശ്വാസ ക്യാന്പുകളില്‍ താമസിക്കുന്നവരുടെ ആവശ്യങ്ങളുമൊക്കെ ഇക്കൂട്ടത്തുലുണ്ടാകും.

ഹസാര്‍ഡ് അനലിസ്റ്റ്, തദ്ദശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ എന്നിവരും റവന്യൂ, പോലീസ്, അഗ്നിരക്ഷാസേന എന്നീ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുമാണ് ഈ കേന്ദ്രത്തില്‍ സ്ഥിരമായി ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍
ജലസേചനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും ജീവനക്കാരും മുഴുവന്‍ സമയവും ഇവിടെയുണ്ട്.

ദുരിതബാധിത പ്രദേശങ്ങളില്‍നന്നും വാഹനം, ചികിത്സ, രക്ഷാപ്രവര്‍ത്തനം തുടങ്ങി ഏത് ആവശ്യം അറിയിച്ചാലും പെട്ടെന്ന് എത്തിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്.
ജലസേചന വകുപ്പ് നദികളിലെ ജലനിരപ്പ് സദാസമയവും നിരീക്ഷിച്ച് വിവരം നല്‍കും. ഡി.ഇ.ഒ.സി അത് ഓരോ മണിക്കൂറിലും മുന്നറിയിപ്പായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു.

ജില്ലാതലത്തിലുള്ള ഓപ്പറേഷന്‍ സെന്ററിനു പുറമെ താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓപ്പറേഷന്‍ സെന്ററുകളുമുണ്ട്. ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റവുമായി(ഐ.ആര്‍.എസ്)ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version