Kerala
ഇടതു മുന്നണി നേതാവ് മന്ത്രി മോൻസ് ജോസഫിന്റെ സ്റ്റാഫിലെന്നു വിമർശനം ;ഇടതു മുന്നണിയിൽ നിന്നും കേരളാ കോൺഗ്രസിലേക്ക് പലരും വരുന്നുണ്ട്;അങ്ങനെയല്ലേ ചങ്ങനാശേരി എം എൽ എ ആയ വിനു ജോബും വന്നതെന്ന് ഉരുളയ്ക്ക് ഇപ്പേരി മറുപടിയുമായി മോൻസ് ജോസഫ്
ആലപ്പുഴ: മന്ത്രി മോൻസ് ജോസഫിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഇടതുമുന്നണിയുമായി ബന്ധമുള്ള നേതാവിനെ നിയമിച്ചതിനെതിരെ കേരള കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോസഫ് മണലയെയാണ് പുതിയതായി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
പാർട്ടി ഓഫീസ് ചുമതല വഹിക്കുന്ന ഷിബു, ഇടതുമുന്നണിയുടെ കുട്ടനാട് മണ്ഡലം ഏകോപനസമിതി അംഗവുമാണ്. പാർസണൽ സ്റ്റാഫ്, ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുമായി ആലോചിച്ച ശേഷമേ നടപ്പാക്കാവൂ എന്ന് ചരൽക്കുന്നിൽ നടന്ന കേരള കോൺഗ്രസ് സംസ്ഥാന നേതൃക്യാംപിൽ നിർദേശമുണ്ടായിരുന്നുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ മാർഗനിർദേശം അവഗണിച്ചാണ് നിയമനം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് വിവിധ ജില്ലകളിലായി നിരവധി പ്രവർത്തകർ കേരള കോൺഗ്രസിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, പാർട്ടിയിലേക്ക് എത്തുന്ന അത്തരം പ്രവർത്തകർക്കാണ് വിവിധ ചുമതലകളും സ്ഥാനങ്ങളും നൽകുന്നതെന്നുമാണ് മന്ത്രി മോൻസ് ജോസഫിന്റെ വിശദീകരണം.അങ്ങനെയല്ലേ വിനു ജോബ് കേരള കോൺഗ്രസിലേക്ക് വന്നതും ,അദ്ദേഹത്തെ എം എൽ എ സീറ്റ് നൽകി സ്വീകരിച്ചതെന്നുമാണ് മോൻസ് ജോസഫ് പറയുന്നത് .