Kerala
ഓപ്പറേഷൻ തൂഫാനിന് പിന്നാലെ അഴിമതിക്കെതിരെ ‘വിജിലൻസ് വിസിൽ’ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിന് പിന്നാലെ അഴിമതിക്കെതിരെ ‘വിജിലൻസ് വിസിൽ’ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി സംബന്ധിച്ച വിവരങ്ങൾ ആർക്കും 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, കോഴിക്കോട് എംഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
ഇതിനിടെ, സംസ്ഥാനത്തെ നിയമ-സുരക്ഷാ സംവിധാനത്തെ വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷമായി ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ പോലൊരു മുതിർന്ന നേതാവിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും, ഏതോ ശക്തി ആഭ്യന്തരവകുപ്പിനെ ഹൈജാക്ക് ചെയ്തുവെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) നിയമനവുമായി ബന്ധപ്പെട്ടും നടപടികൾ പുരോഗമിക്കുകയാണ്. എസ്. ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തതായും ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറിയതായും ആണ് വിവരം.
നിലവിലെ സാഹചര്യത്തിൽ എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത മുതിർന്ന ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ശുപാർശ. 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്തിനെയും വിജയ് സാക്കറെയെയും ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ മാസം 30ന് ഫയർ ഫോഴ്സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് പുതിയ ഡിജിപി നിയമനം പ്രതീക്ഷിക്കുന്നത്.