Kerala
ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം:സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി
ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം :-സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ 23/7/2026 വ്യാഴാഴ്ച
ചേർന്ന യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി) വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന/താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ഇത് മാനേജരുടെ നിയമാനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി. ഇപ്രകാരമുള്ള ഉത്തരവ് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികവുംഅനാവശ്യ കാലതാമസം വരുത്തുന്നതുമാണ്.
സുപ്രീം കോടതിയുടെ ടെറ്റ് യോഗ്യതയുടെ കാര്യത്തിൽ നൽകിയ ഇളവ് പല വിദ്യാഭ്യാസ ഓഫീസർമാരും അംഗീകരിക്കുന്നില്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീം കോടതി ന്യൂനപക്ഷങ്ങൾക്ക് നൽകിയിട്ടുള്ള ഇളവ് അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിൽ നിയമിതനായ ഒരു വ്യക്തി രാജി വെച്ചൊഴിയുന്ന സാഹചര്യത്തിൽ ആ ഒഴിവിൽ ഭിന്നശേഷിക്കാരനെ തന്നെ നിയമിക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസർമാരുടെനിലപാട് അംഗീകരിക്കാനാവില്ല. ഇത് ഭിന്നശേഷി നിയമന അനുപാതത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി.
കുട്ടികളുടെ കുറവുമൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും പല സ്കൂളുകളും അൺ എക്കണോമിക് അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിലുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
2022 മുതൽ അധിക തസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനം അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സിറോ മലബാർ സഭയുടെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോമിനിക് ആയലൂപറമ്പിൽ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് തകടിയേൽ, കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. സൈമൺ പുല്ലാട്ട്, പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.