Kerala

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നില്‍ 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു

Posted on

 

കൊച്ചി :രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നില്‍ 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയുടെ ഡയറക്ടറെ നേരത്തെ തന്നെ ബെംഗളൂരുവില്‍ നിന്നും പിടികൂടിയിരുന്നു.

ഡല്‍ഹിയിലെ പ്രമുഖ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 30,000 കിലോഗ്രാം തൂക്കം വരുന്ന ലഹരി മരുന്ന് ശേഖരമാണ് സി.ബി.എന്‍ പ്രിവന്റീവ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്നത്. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശപ്രകാരം മാത്രം നല്‍കേണ്ട ശക്തമായ വേദന സംഹാരിയായ ട്രാമഡോള്‍ ഗുളികകളാണ് പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും. ആഫ്രിക്കന്‍ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യാനെന്ന വ്യാജേന കൃത്രിമ രേഖകള്‍ ഉണ്ടാക്കി ഇവ സംഘര്‍ഷഭരിതമായ ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്.

അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്.

പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version