Kerala
ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്
ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്. ഇന്നലെ രാത്രിയോടെ ആണ് സാധനങ്ങൾ മാറ്റി എസ്പി സുദർശന് ഓഫീസ് നൽകിയത്. നാല് മാസമായി എറണാകുളം റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി അനധികൃതമായി കൈവശം വെച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ആസ്ഥാന ഐജി ഹേമലതയ്ക്ക് മെമ്മോ നൽകിയിരുന്നു.
കൊല്ലം കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച് നാലു മാസമായിട്ടും എറണാകുളം റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസ് ഒഴിയാത്തതിലായിരുന്നു ഹേമലതയ്ക്ക് മെമ്മോ ലഭിച്ചിരുന്നത്. ഓഫീസ് അടിയന്തരമായി ഒഴിയണമെന്ന് ഐജി ഹർഷിത അത്തല്ലൂരി അന്ത്യശാസനവും നൽകിയിരുന്നു. രണ്ടുവട്ടം പൊലീസ് ആസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഹേമലത ചെവി കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു മെമ്മോ നൽകിയത്.
നിയസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് എറണാകുളം റൂറൽ എസ്പിയായിരുന്ന എ ഹേമലതയെ കൊല്ലം കമ്മീഷണറായി മാറ്റിയത്. സ്ഥലമാറ്റത്തിന് പിന്നാലെ താമസ സ്ഥലം കൂടിയായ ക്യാമ്പ് ഓഫീസും എസ്പിമാര്‍ ഒഴിയണം. പക്ഷെ നാലുമാസമായിട്ടും ഹേമലത ക്യാമ്പ് ഓഫീസ് ഒഴിഞ്ഞിരുന്നില്ല. റൂറൽ എസ്പിയായി ചുമതലയേറ്റ സുദർശൻ ആലുവ പൊലീസ് ക്ലബിലായിരുന്നു താമസിച്ചു വന്നത്. റൂറൽ എസ്പിയുടെ ഡ്രൈവർക്കും ഗണ്‍മാനും താമസിക്കാനിടമില്ലായിരുന്നു. ക്യാമ്പ് ഓഫീസില്ലാത്തതിനാൽ ജോലിയും തടസ്സപ്പെട്ടു. ഇതോടെ റൂറൽ എസ്പി സുദര്‍ശൻ ഡിജിപിയെ വിവരം അറിയിച്ചു