India
തമിഴ്നാട്ടിൽ കടൽവിഭവ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച; 7 തൊഴിലാളികൾ മരിച്ചു, നിരവധി പേരുടെ നില ഗുരുതരം
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കടൽവിഭവ കയറ്റുമതി സ്ഥാപനത്തിൽ ഉണ്ടായ അമോണിയ വാതക ചോർച്ച വൻ ദുരന്തമായി.വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു.നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അമോണിയ വാതകം ചോർന്നത്.വാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സവും കടുത്ത അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു.ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് തൊഴിലാളികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അറുപതിലധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്ന തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തെ തുടർന്ന് ഫാക്ടറിയിൽ അടിയന്തര സുരക്ഷാ നടപടികൾ ശക്തമാക്കി.വാതക ചോർച്ചയ്ക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തന സംഘങ്ങളും അധികൃതരും സ്ഥലത്ത് തുടരുകയാണ്.അതേസമയം, സംഭവത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കർ അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.