India
വിവാഹ വിരുന്നിനിടെ അബദ്ധത്തിൽ ചിക്കൻ കറി ഷർട്ടിൽ വീണതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു
ലഖ്നൗ: ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ വിവാഹവിരുന്നിനിടെയുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അതിഥിയുടെ വസ്ത്രത്തിൽ അബദ്ധത്തിൽ ചിക്കൻ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഗോരഖ്പൂർ മുനിസിപ്പൽ ജീവനക്കാരന്‍റെ മകളുടെ വിവാഹവിരുന്നിനെയായിരുന്നു ഏവരെയും ഞെട്ടിച്ച അടി നടന്നത്. വരന്റെ ബന്ധുക്കൾ വിവാഹ ഘോഷയാത്രയായി ജംഗിൾ തുളസീറാം ഗ്രാമത്തിൽ എത്തുകയായിരുന്നു.
ഇതിനിടെയാണ് സമീപത്ത് വെച്ചിരുന്ന ചിക്കൻ കറി വരന്‍റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ദേഹത്ത് വീണത്. വരന്റെ സംഘവും നാട്ടുകാരും തമ്മിൽ ബെൽറ്റുകളും വടികളും ഇഷ്ടികകളും ഉപയോഗിച്ച് ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. വരന്റെ ഭാഗത്തുനിന്ന് വിവാഹത്തിനെത്തിയ സുമിത് കുമാറിന് (26) ഗുരുതരമായി പരിക്കേൽക്കുകയും ശനിയാഴ്ച ബിആർഡി മെഡിക്കൽ കോളജിൽ വെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.
പരിക്കേറ്റ മറ്റ് ആറുപേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർ ചികിത്സയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു.