Kerala
പാലായുടെ ചിരിയുടെ രാജകുമാരൻ വിടവാങ്ങി ;പാലാത്തച്ചൻ പാലായുടെ ഹൃദയതാളം
പാലാ :പാലാത്തച്ചൻ വിട്ടു പിരിഞ്ഞു എന്നറിഞ്ഞപ്പോൾ ആ ചിരിക്കുന്ന മുഖമാണ് ഓർമ്മ വന്നത്.ടെൻഷനുള്ള ജീവിതത്തിൽ യാതൊരു ടെൻഷനുമില്ലാതെ എപ്പോഴും ചിരിക്കുന്ന ജോയി എന്ന പാലാത്തച്ചൻ; പാലായുടെ ഹൃദയതാളമായിരുന്നു .
പാലായുടെ കായീക പെരുമയുടെ അടയാളമായി പാലാത്തച്ചനെ വിശേഷിപ്പിക്കാം .വോളിബോൾ മത്സരം എവിടെയുണ്ടോ അവിടെയൊക്കെ നിറ സാന്നിധ്യമായിരുന്നു പാലാത്തച്ചൻ എന്ന പാലാത്ത് ജോയി .1983 ൽ ഇന്ത്യ ആസ്‌ട്രേലിയ വോളിബോൾ ടെസ്റ്റ് മാച്ച് പാലായിൽ നടന്നപ്പോൾ അതിന്റെ മുഖ്യ സംഘടകരിലൊരാൾ പാലാത്തച്ചൻ ആയിരുന്നു .മുൻസിപ്പൽ സ്റ്റേഡിയത്തിൽ അതിന്റെ കോർട്ട് നിർമ്മാണം മുതൽ പാലാത്തച്ചനും കണ്ടം മത്തായിയും ഉണ്ടായിരുന്നു .
മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ പാലാത്തച്ഛന്റേതായ കമന്റുകളും ഉണ്ടാവും ;അതുകേട്ട് ആളുകൾ കുടുകുടെ ചിരിക്കുമ്പോൾ പാലാത്തച്ചന് ആവേശം കൂടും ;ആവേശം ചിരി മുത്തുകളായി വീണ്ടും തുടങ്ങും .ബാബു മണർകാട് മുൻസിപ്പൽ ചെയർമാൻ ആയിരുന്നപ്പോൾ സെന്റ് തോമസ് ഹൈസ്‌കൂൾ മൈതാനത്ത് നടന്ന ഒരു വോളിബോൾ മത്സരത്തിൽ പാലാത്തച്ചന്റെ കമന്ററി കേട്ട് ബാബു മണർകാട് പൊട്ടിചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു .അക്കാലത്തെ വോളിബോൾ താരങ്ങളെല്ലാം പാലാത്തച്ചന്റെ സുഹൃത്തുക്കൾ ആയിരുന്നു .
ജിമ്മി ജോർജ് ;ജോസ് ജോർജ് ;ഡോക്ടർ ജോർജ് മാത്യു പുതിയിടം .ബ്ലസൻ ജോർജ് ;സോജൻ ;തുടങ്ങിയ ദേശീയ അന്തർ ദേശീയ കായീക താരങ്ങളെല്ലാം പാലാത്തച്ചന്റെ സുഹൃത്തുക്കൾ ആയിരുന്നു .പാലാ ആർ വി പാർക്കിൽ നാട്ടിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാൻ കുര്യാക്കോസ് പടവൻ ചെയര്മാനായിരുന്നപ്പോൾ മാസത്തിലൊരു കലാ പരിപാടി നടത്തിയിരുന്നു .അന്ന് ഒരു മാസം പാലാത്തച്ചന്റെ കഥ പ്രസംഗവും നടത്തിയിരുന്നു .മിമിക്രിയിൽ അദ്ദേഹം ഒരു മുടി ചൂടാമന്നനായിരുന്നു .ഡോക്ടർ ജോർജ് മാത്യു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനുസ്മരണ വർത്തയെടുക്കാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു .അന്ന് വീട്ടിൽ വച്ച് ഗോഡ് ഫാദറിലെ അഞ്ഞൂറാനെയും ;ഗോവിന്ദൻകുട്ടി എന്ന പഴയ കാല വില്ലനെയും അവതരിപ്പിച്ചു കാണിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു .മീനച്ചിലാറിന്റെ മങ്ങാത്ത ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ച അദ്ദേഹം തന്റെ വസതിയിൽ ആ പഴയ വള്ളം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് .അന്നൊക്കെ വള്ളമുള്ള അപൂർവം വീടായിരുന്നു ഞങ്ങളുടേത് .ആ വള്ളത്തിൽ അക്കരെയിക്കരെ തുഴഞ്ഞു കളിക്കും . മീനച്ചിലാറിനെ ഇത്രയും സ്നേഹിച്ച ഒരു പാലാക്കാരനുണ്ടോ എന്നത് തന്നെ സംശയമാണ് .
ഒരിക്കൽ മായാ രാഹുൽ എന്ന കൗൺസിലർ അവരുടെ വാർഡിലെ ഒരു പരിപാടിക്ക് വരണമെന്ന് പറഞ്ഞതനുസരിച്ച് ഞാൻ ചെന്നു.പാലാ സെന്റ് തോമസ് കോളേജിലെ എൻ സി സി കേഡറ്റുകൾ കുളിക്കടവ് വൃത്തിയാക്കുന്ന ഒരു ചടങ്ങായിരുന്നു അത് .അവിടെ വച്ച് ഒരു കാര്യം പറഞ്ഞു .മീനച്ചിലാറ്റിൽ വീട്ടുപേര് ചേർത്ത് ഒരു കടവുണ്ടെങ്കിൽ അത് ഞങ്ങളുടേത് മാത്രമായിരുന്നു .പാലാ പാലത്തിനോട് ചേർന്നുള്ള കടവിനെ പാലാത്ത് കടവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .കെ പി സി സി പ്രസിഡണ്ട് കെ എം ചാണ്ടി സാർ പോലും വന്ന് ഞങ്ങളുടെ കടവിൽ കുളിച്ചിട്ടുണ്ട്.പിന്നീടാണ് ഞങ്ങൾ ആ സ്ഥലം വിറ്റത്.അന്നൊക്കെ ആറ്റിലെ വെള്ളം കുടിക്കാമായിരുന്നു .ഇന്ന് കുടിച്ചാൽ കോട്ടയം മെഡിക്കൽ കോളേജിൽ പോവേണ്ടതായി വരും ഹാസ്യ രൂപേണ പാലാത്തച്ചൻ ചിരിച്ചു .
ഇന്നലെ വൈകിട്ടാണ് (10.5.2026 ഞായർ )വാഹന അപകടത്തിൽ പാലാത്തച്ചൻ മരണമടഞ്ഞത് .കുടുംബ യോഗം കഴിഞ്ഞു വരുമ്പോൾ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടന്നപ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത് . പാലാത്തച്ചന്റെ വിടവാങ്ങലോടെ ഇല്ലാതാവുന്നത് പാലായുടെ ഹാസ്യ ഭാവനയാണ് .എന്തിനെയും നർമ്മത്തിന്റെ ഭാഷയിൽ കൈകാര്യം ചെയ്യുന്ന അപൂർവ പ്രതിഭയായിരുന്നു പാലാത്തച്ചൻ ;പാലാത്തച്ചന്റെ ഓർമ്മകൾക്ക് മുമ്പിൽ കോട്ടയം മീഡിയയുടെ പ്രണാമം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ