Kottayam
ആലപ്പുഴ ജില്ലാ ജയിലില്‍ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു
ആലപ്പുഴ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകള്‍നിലയിലെ എഫ്-വണ്‍ (F1) സെല്ലിലേക്ക് പോയതായിരുന്നു ശരത് പ്രസാദ്. പിന്നാലെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് പ്രിസണ്‍ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഏപ്രില്‍ 21-നാണ് ശരത് പ്രസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. റോഡപകടത്തില്‍ പരുക്കേറ്റ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചുടുകാട് ഭാഗത്ത് വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടറോട് കയർക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശരത് പ്രസാദ് നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. മാതാപിതാക്കള്‍: ശശിധരൻ – സരസ്വതി. ഭാര്യ: സിജിന. മക്കള്‍: കാർത്തിക്, ദിക്ഷ. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ജയില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.