Kerala
പേർഷ്യൻ ഉൾക്കടലിലേക്ക് ഇറങ്ങുന്ന യുഎസ് സൈനികർ അവിടുത്തെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്ന് ഇറാൻ സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി
ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ അമേരിക്കയ്ക്ക് കടുത്ത ഭീഷണിയുമായി ഇറാൻ സൈന്യം രംഗത്തെത്തി. ഇറാന് നേർക്ക് അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അതിന്റെ പ്രത്യാഘാതം അതിഭയങ്കരമായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് ഇറാൻ പുറത്തുവിട്ടത്. പേർഷ്യൻ ഉൾക്കടലിലേക്ക് ഇറങ്ങുന്ന യുഎസ് സൈനികർ അവിടുത്തെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നായിരുന്നു ഇറാൻ സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരിയുടെ വിവാദപരമായ പരാമർശം. പതിനായിരത്തോളം വരുന്ന അധിക സൈനികരെ മിഡിൽ ഈസ്റ്റ്റിലേക്ക് അയക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം.
ഇറാന്റെ മണ്ണ് പിടിച്ചെടുക്കാം എന്നത് അമേരിക്കയുടെ വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പരിഹസിച്ചു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഇറാൻ സൈനിക വക്താവിന്റെ ഭാഗത്തുനിന്നുണ്ടായി. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൈയിലെ ഒരു കളിപ്പാവ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ സൈനികരെ വലിയൊരു ചതുപ്പിലേക്കാണ് ട്രംപ് തള്ളിയിടുന്നത്. ഇറാന്റെ സൈനിക കരുത്തിനെ നിസ്സാരമായി കാണുന്നവർക്ക് വലിയ വില നൽകേണ്ടി വരുമെന്നും സൊൽഫഘാരി മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ ഇറാൻ യുദ്ധം ഒരു മാസം പിന്നിടുമ്പോഴും ഒട്ടും ശമനമില്ലാതെ തുടരുകയാണ്.ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പശ്ചിമേഷ്യ കൂടുതൽ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.അമേരിക്കയുടെ ഇരട്ടത്താപ്പിനെ വിമർശിച്ചുകൊണ്ട് ഇറാൻ പാർലമെന്റ്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫും ഇന്ന് രംഗത്തെത്തിയിരുന്നു. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പുറംലോകത്തോട് പറയുകയും എന്നാൽ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയുമാണ് വാഷിംഗ്ടൺ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.