Kottayam
വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി ആചരണവും പുതുഞായർ തിരുനാളും
വാഗമൺ കുരിശു മലയിൽ മാർച്ച് 27, ഏപ്രിൽ 3, 12 തിയതികളിൽ നാല്പതാംവെളളി ആചരണവും, ദുഃഖ വെള്ളി ആചരണവും, പുതുഞായർ തിരുനാളും നടത്തപ്പെടുന്നു. നാല്പതാംവെളളിയാഴ്ചയായ മാർച്ച് 27-ാം തിയതി രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം, മോനിപ്പള്ളി ഇടവകകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും 10.30 ന് മലമുകളിലുള്ള ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ചക്കഞ്ഞിയും ഉണ്ടായിരിക്കും.
ഏപ്രിൽ 3-ാം തിയതി ദുഃഖവെളളിയാഴ്ച രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും ആഘോഷമായ കുരിശിന്റെ വഴി ആരംഭിക്കും. കുരിശിന്റെ വഴിയ്ക്കുശേഷം മലമുകളിലെ ദേവാലയത്തിൽ റവ.ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ പീഡാനുഭവസന്ദേശം നൽകും. ദുഃഖവെളളിയാഴ്ചയിലെ തിരുകർമ്മങ്ങൾ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് മലമുകളിലെ ദേവാലയത്തിൽ നടത്തപ്പെടും.
ദുഃഖവെളളിയാഴ്ച കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് രാവിലെ 6 മണി മുതൽ നേർച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.
ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച പുതുഞായർ തിരുനാളിന് കൊടിയേറും. ഏപ്രിൽ 12-ാം തിയതി പുതുഞായർ ദിനത്തിൽ രാവിലെ 6.30 മുതൽ വൈകിട്ട് 4 മണി വരെ മലമുകളിലെ ദേവാലയത്തിൽ തുടർച്ചയായി വി.കുർബാന ഉണ്ടായിരിക്കും. അന്നേദിവസം കല്ലില്ലാകവലയിൽ രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി.കുർബാന അർപ്പിച്ചു വചനസന്ദേശം നൽകും.
വാഗമൺ കുരിശു മലയിൽ എത്തുന്ന തീർത്ഥാടകർ വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണം. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെയും വാഗമൺ സെന്റ് ആന്റണീസ് ഇടവകയിലെയും വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാ പ്രവർത്തകർ തീർത്ഥാടകർക്ക് വേണ്ട നിർദേശങ്ങൾ നൽകുവാനും എല്ലാവിധ സഹായങ്ങൾക്കുമായി വെള്ളികുളം വാഗമൺ റോഡിലും വഴിക്കടവ് കുരിശു മല റോഡിലും ഉണ്ടായിരിക്കും. കുരിശുമല – കൂപ്പ് – കോലാഹലമേട് റോഡിലും വോളന്റിയേഴ്സ് ഉണ്ടായിരിക്കും. കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിൽ നിന്നും KSRTC സ്പെഷ്യൽ സർവീസ് ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും
തീർത്ഥാടകർക്ക് വേണ്ട ടോയ്ലറ്റുകൾ, കുടിവെള്ളം, വിശ്രമസ്ഥലങ്ങൾ എന്നിവ വാഗമൺ കുരിശു മലയുടെ മുകളിലും കല്ലില്ലാകവലയിലും ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സ്ഥലങ്ങൾ കല്ലില്ലാകവലയിൽ ക്രമീകരിച്ചിട്ടുണ്ട്. ദുഃഖവെളളിയാഴ്ച സമീപ പ്രദേശങ്ങളിലെ പാർക്കിംഗ് ഗ്രൗണ്ടുകളും ഉപയോഗിക്കപ്പെടുത്താവുന്നതാണ്.
വാഗമൺ കുരിശു മലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത് ദുഃഖവെളളിയാഴ്ചയാണ്. ദുഃഖവെളളിയാഴ്ച ദിവസം രാവിലെ 6 മുതൽ ബസ് പോലെയുള്ള വലിയ വാഹനങ്ങൾ വാഗമൺ കുരിശു മല റോഡിൽ കടത്തി വിടുന്നതല്ല. അന്നേദിവസം ബസുകളിൽ എത്തുന്ന തീർത്ഥാടകർ വഴിക്കടവിൽ നിന്ന് കാൽനടയായോ ചെറുവണ്ടികളിലോ കുരിശു മലയിലേക്ക് എത്തിച്ചേരേണ്ടതാണ്.
വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ കുരിശു മലയിൽ നിന്നും വാഹനങ്ങൾ കുരിശു മല – കൂപ്പ് – കോലാഹലമേട് വഴി തിരിച്ചു വിടുന്നതായിരിക്കും. ഇത് വൺവേ സംവിധാനമാണ് .ഈ വിധത്തിൽ കുരിശു മലയിൽ എത്തുന്ന തീർത്ഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫാ. ജോസഫ് ആലാനിക്കൽ, ജോണി വർഗീസ് മരങ്ങാട്ട്, ജോസ്, ജോസ് പണ്ടാരപറമ്പിൽ, സോണി വെളിയത്ത് എന്നിവർ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.