Kerala
കല്യാണത്തിനിടെ വധുവിന്റെ വീട്ടിലെ പട്ടി കുരച്ചു ;വരന്റെ വീട്ടുകാർ പട്ടിയെ തല്ലി;പിന്നീട് നടന്നത് കൂട്ടയടി
ഉത്തർപ്രദേശിൽ ഒരു കല്യാണം മുടങ്ങിയതിന് കാരണം വധുവിന്‍റെ വളർത്തുനായയാണ്. വിവാഹച്ചടങ്ങുകൾക്കിടെ, വീട്ടിൽ നിന്ന് കുറച്ചകലെ കെട്ടിയിട്ടിരുന്ന നായ ആൾക്കൂട്ടത്തെ കണ്ട് കുരയ്ക്കാൻ തുടങ്ങി. നിർത്താതെ കുരച്ചപ്പോൾ ദേഷ്യം വന്ന വരന്‍റെ വീട്ടുകാരില്‍ ചിലര്‍ നായയെ തല്ലുകയായിരുന്നു.
വളർത്തുനായയെ വരന്‍റെ ബന്ധുക്കൾ തല്ലിയതോടെ വധുവിന്‍റെ വീട്ടുകാർ ഇത് ചോദ്യം ചെയ്തു. ഇതോടെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. സംഘർഷത്തിൽ കുറഞ്ഞത് അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഖാഗ തഹസിലിലാണ് സംഭവം. 25 വയസുള്ള ജ്വല്ലറി വ്യാപാരിയായ സുമിത് കേസർവാനിയും 19 വയസ്സുള്ള തനു കേസർവാനിയും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത് .
വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ അഞ്ച് പേർക്ക് പരിക്കേറ്റു. 25-കാരനായ സുമിത് കേസർവാനിയും 19-കാരിയായ തനു കേസർവാനിയും തമ്മിലുള്ള വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ അപ്രതീക്ഷിത സംഭവം.
ഇരുകൂട്ടരും കസേരകളും വടികളും ഉപയോഗിച്ചാണ് പരസ്‌പരം തല്ലിയത്. വധുവിന്‍റെ കുടുംബാംഗങ്ങളായ റിഷഭ് കേസർവാനി, ശുഭം ഗുപ്ത, സംഗീത ദേവി എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. മറ്റൊരാളുടെ കൈ ഒടിഞ്ഞു. വരന്‍റെ വീട്ടുകാർക്കും നിസാര പരിക്കുകളുണ്ട്. സംഭവത്തെ തുടർന്ന് വധു വിവാഹത്തിന് വിസമ്മതിച്ചതോടെ കല്യാണം മുടങ്ങി. ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഖഗ എസ്എച്ച്ഒ ആർ.കെ. പട്ടേൽ പറഞ്ഞു.