Kerala
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്. ജൂൺ ഒന്നുവരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത്. പാസ്പോർട്ട് പുതുക്കാനും സ്വകാര്യ ആവശ്യത്തിന് വിദേശത്തു പോകാനുമാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്. പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി ഫർസീൻ മജീദ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
2022 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിൽ വെച്ചാണ് ഇവർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയത്. വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് ഇവർക്കെതിരെ കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ഹൈക്കോടതിയിൽ നിന്നും ഇവർക്ക് ജാമ്യം ലഭിച്ചത്.