Kerala
ജനറൽ ആശുപത്രി റോഡ് ബി.എം.& ബി.സി ടാറിംഗിന് നടപടി. 2 കോടിയുടെ പദ്ധതി ടെൻഡർ ചെയ്തു. ഉടൻ നിർമ്മാണം ആരംഭിക്കും.
പാലാ: ജനറൽ ഹോസ്പറ്റൽ റോഡിൽ വാഹനയാത്ര സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന ബി.എം & ബി.സി. ടാറിംഗ് പദ്ധതിയിൽ പരമാവധി ടാർ വീതി ലഭ്യമാകും വിധം ക്രമീകരിക്കണമെന്ന് എൽ.ഡി.എഫ് നഗരസഭാ പാർലമെൻ്ററി പാർട്ടി യോഗം പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു. വീതി കൂട്ടുന്നതിൻ്റെ ഭാഗമായി ഓടകൾക്ക് കോൺക്രീറ്റ് സ്ളാബ് ഇടുന്നതിന് കഴിഞ്ഞ നഗരസ ഭാ കൗൺസിൽ 20 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തികരിച്ചിരുന്നു.എന്നാൽ ഈ തുക അപര്യാപ്തമായതിനാലും ഉദ്ദേശിച്ച നിലവാരത്തിൽ റോഡ് പൂർത്തികരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലും ജോസ് കെ.മാണി എംപി മുഖേന സംസ്ഥാന ധനകാര്യ മന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചതിൻ്റെ ഫലമായി കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു.
ഇതിൻ പ്രകാരം പൊതുമരാമത്ത് ബി.എം.ബി.സി നിലവാരത്തിൽ നിലവിലുള്ള വീതിയിൽ ചെയ്യാനാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നത്. ജോസ്.കെ.മാണി എം.പിയും മുൻ നഗരസഭാ ചെയർമാൻ തോമസ് പീറ്ററിൻ്റെയും നേതൃത്തിൽ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ പൊതുമരാമത്ത് ഉദ്യേഗസ്ഥരുടെ യോഗം വിളിക്കുകയും നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.അതിൽ പ്രകാരം നിലവിലുള്ള റോഡിന് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി നിലവിലുള്ള ഓട റോഡ് ലെവലിൽ സ്ളാബ് ഇടുന്നതിനും പഴയ മോർച്ചറി ഭാഗത്തെ ഒഴിവായി കിടക്കുന്ന സ്ഥലം കൂടി മണ്ണിട്ട് ഉയർത്തി വീതി കൂട്ടി ആശുപത്രിയിലേയ്ക്ക് വാഹനങ്ങൾ സുഗമമായി പ്രവേശിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും വേണ്ടി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനും തീരുമാനിച്ചു. പഴയ മോർച്ചറിയുടെ ഭാഗത്തെ വളവ് നിവർത്തുന്നതിനായി സമീപ സ്ഥല ഉടമയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുകിട്ടുന്നതിനുള്ള ചർച്ചകളും നടന്നുവരുകയാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി. 2014-ൽ ഭൂമി ഏറ്റെടുത്ത് 10 മീറ്റർ ടാർ വീതിയിൽ നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയും.ഭൂമി ഏറ്റെടുക്കലിനായുള്ള വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും ഭൂമി അളന്ന് കല്ലിട്ട് തിരിക്കുകയും ചെയ്തിരുന്നു.പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിൽ തുടർ നടപടികൾക്കായി തുക അടയ്ക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് തുടർ നടപടികളില്ലാതെ വന്നതിനെ തുടർന്ന് പദ്ധതി നിർജീവമാക്കപ്പെടുകയായിരുന്നു.?
ജനറൽ ആശുപത്രിക്കു പുറമെ, ഹോമിയോ ആശുപത്രി, വാട്ടർ അതോറിട്ടറിയുടെ വിവിധ ഓഫീസുകൾ, ലാബ്, പൊതുസ്മശാനം, വാട്ടർ ട്രീറ്റ്മെൻ്റ്റ് പ്ലാൻ്റ്, നഗര പ്രദേശത്തെ പ്രധാന പള്ളി, ഓഡിറ്റോറിയം എന്നിവ ഈ റോഡിൻ്റെ വശത്താണ് സ്ഥിതി ചെയ്യുന്നത്.ഇവിടേയ്ക്കുള്ള തിരക്കും യാത്രാ ആവശ്യങ്ങളും പരിഗണിച്ചാവണം നിർമ്മാണം ഉണ്ടാവേണ്ടതെന്ന് എൽ.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി.ബിജു പാലുപ്പടവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർമാരായ റോയി ഫ്രാൻസിസ് ,ജോസിൻ ബിനോ, ഷാജു തുരുത്തൻ, വാർഡ് കൗൺസിലർമാരായ ബിജിജോ ജോ ,ലീനാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
‘റോഡിൻ്റെ പ്രാധാന്യവും വീതി വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും അറിഞ്ഞ് സഹകരിക്കുന്ന ഭൂഉടമകളുമായി ചർച്ചകൾ നടത്തി വരുന്നതായും ഭൂമി വിട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ നഗരസഭാ ചെയർമാനും കൗൺസിലറുമായ ഷാജു തുരുത്തൻ അറിയിച്ചു. ഏവരുടേയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.