Kerala
ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്.ഐ.യെ പ്ലസ് ടു വിദ്യാർഥി കഴുത്തിനുപിടിച്ച് നിലത്തടിച്ചു
പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡില്‍ വെച്ചായിരുന്നു സംഭവം.
വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് എസ്.ഐ.യും പോലീസുകാരനും സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന വിദ്യാർഥിയെ കണ്ടത്. വീട്ടില്‍ പോകാൻ എസ്.ഐ. പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കില്പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്.ഐ.കുട്ടിയെ കൈയില്‍പിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.
ഈ സമയത്താണ് പിന്നില്‍നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്.ഐ.യുടെ തലയില്‍ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്.ഐ. പിന്നീട് വിദ്യാർഥിയെ കീഴടക്കി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാള്‍ ലോക്കപ്പില്‍ക്കിടന്നും ബഹളംവെച്ചു. മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.