Crime
ട്യൂഷന് പോയ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 14 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പെൺകുട്ടി ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ പ്രതികൾ ചേർന്ന് മോട്ടിലാൽ കോളനിയിലെ ഒരു വീടിലേക്ക് ബലമായി കൊണ്ടുപോയി ക്രൂരത കാട്ടിയതായാണ് പൊലീസ് റിപ്പോർട്ട്. പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി മുൻപരിചയമുണ്ടായിരുന്നതായും സംഭവസമയത്ത് അവർ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ഇര രക്ഷപ്പെട്ട് രാത്രി വീട്ടിലെത്തി മാതാപിതാക്കൾക്ക് വിവരം അറിയിച്ചതിനെ തുടർന്ന് ഡം ഡം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അറസ്റ്റിലായ സഞ്ജു സാഹയെ അഞ്ച് ദിവസത്തേക്കും വിക്കി പാസ്വാനെ ഒരു ദിവസത്തേക്കും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കൊൽക്കത്തയിൽ തുടർച്ചയായി നടക്കുന്ന ലൈംഗിക അതിക്രമങ്ങളിലൊന്നായി ഈ സംഭവം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.