Kerala
ഡാറ്റ ചോർച്ച വിവാദം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകളുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വളരെ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് അത് സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള അതി വിചിത്രമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒഎസ്ഡി ആയ സാംബശിവ റാവുവിനെകൊണ്ട് ആണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും വ്യക്തിവിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ച കാര്യമാണ് മുൻപ് പുറത്തുവിട്ട കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പുതുതായി പുറത്തുവന്ന വിവരമനുസരിച്ച് സുരക്ഷാ പദ്ധതിയില്‍ പേരുചേർത്തിട്ടുള്ള മുഴുവൻ സത്രീകളുടേയും വ്യക്തിഗത വിവരങ്ങൾ സർക്കാർ ചോർത്തിയെടുത്തുവെന്നാണ് വ്യക്തമാകുന്നത്. ഈ ടാറ്റ സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കൈയ്യില്‍ എത്തിച്ചേർന്നിട്ടുണ്ട്. അതിനർത്ഥം സിപിഎമ്മിന്റെ കൈയ്യിലെത്തിച്ചേർന്നിട്ടുണ്ടെന്നാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഗവണ്മെന്റിന്റെ ഓഫീസ് തന്നെ എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതിന്റെ തെളിവായി ഒഎസ്ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടിട്ടുണ്ട്.