Kerala
അധിക്ഷേപ കേസ്; നിരാഹാരം തുടർന്ന് രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും.
ഇന്നലെ രാഹുൽ ഈശ്വറുമായി ടെകനോപാർക്കിലെ ഓഫീസുൾപ്പെടെ തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. ടെക്നോപാർക്കിലെ ഓഫീസിൽ വെച്ചാണ് രാഹുൽ വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ്. നിരാഹാര സമരം തുടരുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിനെ ഇന്ന് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേത് ആണ് തീരുമാനം. രാഹുൽ ഈശ്വറിന്റെ പ്രവർത്തിയിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിയ്ക്കുന്നുവെന്നും ഓഫീസിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നുമായിരുന്നു പോലീസ് വാദം.
എന്നാൽ തനിക്കെതിരെ എടുത്തത് കള്ളക്കേസ് എന്നാവർത്തിക്കുകയാണ് രാഹുൽ ഈശ്വർ. കേസിൽ മേൽക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ തീരുമാനം. അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു, വ്യക്തിത്വം വെളിപ്പെടുത്തി തുടങ്ങിയവയാണ് ഈശ്വറിനെതിരായ കുറ്റങ്ങൾ.