Kerala

പന്തീരാങ്കാവ് ഗാര്‍ഹികപീഡനം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം

Posted on

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. കോഴിക്കോട് കോടതിക്ക് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം.

അതേസമയം പ്രതിക്കെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പൊലീസിന് മറുപടി ലഭിച്ചിട്ടില്ല. പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27നാണ് പരിഗണിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്.

യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. യുവതി മര്‍ദ്ദനത്തിന് ഇരയായെന്നാണ് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയത്. സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചെന്നും പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

രാഹുലിന്റെ കാറില്‍ നിന്നും കണ്ടെത്തിയ രക്തക്കറ പരിശോധനയില്‍ ഭാര്യയുടേതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കേസില്‍ പ്രധാന തെളിവായി മാറും. ബന്ധുക്കളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ രാഹുലിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാര ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version