Kerala
മരണമില്ലാത്ത ഗാനങ്ങൾ ബാക്കി, ശ്രുതി താഴ്ത്തി മടക്കം; ഭാവഗായകന് വിട
തൃശ്ശൂർ: മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നടന്നു. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. മകനും ബന്ധുക്കളുമാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും തുടർന്ന് സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം ഉണ്ടായിരുന്നു. കലാ സാഹിത്യ സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഡിസംബർ ഒമ്പത് വൈകീട്ട് എട്ട് മണിയോടെയാണ് ജയചന്ദ്രൻ മരിച്ചത്. ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന് തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.