Kerala
നവീൻ ബാബുവിന്‍റെ മരണത്തിൽ പുനരന്വേഷണം
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിലെ പുനരന്വേഷണത്തിലെ അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തൻ്റെ ബാങ്ക് വിവരങ്ങൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ട്. നവീൻ ബാബുവിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തെ സിസിടിവിയുടെ മുഴുവൻ ദൃശ്യങ്ങളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുബന്ധ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും.
അതേസമയം കുടുംബത്തിന്റെ നാല് ആവശ്യങ്ങളിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിലെ പ്രതി പി പി ദിവ്യയുടെ 1.01.2024 മുതൽ 11.15.2024 വരെയുള്ള രണ്ട് ഫോണുകളുടെയും സിഡിആർ ശേഖരിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പൊലീസ് ശേഖരിച്ചത് 2024 മാർച്ച് ഒന്ന് മുതലുള്ള സിഡിആർ ആണ്. മുഴുവൻ സിഡിആർ വേണമെന്ന് കോടതി വീണ്ടും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയതെന്ന ആരോപണത്തിൽ അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സിൽ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.