Kerala
രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു; പ്രധാനമന്ത്രിയ്‌ക്ക് കത്ത് അയച്ച് എ എ റഹീം എംപി
രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു, പ്രധാനമന്ത്രിക്ക് കത്ത് അയച്ച് എ എ റഹീം എംപി. അമരാവതിയിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുടെ അറസ്റ്റ് അടക്കം ചൂണ്ടിക്കാണിച്ചാണ് കത്ത്.
പ്രധാനമന്ത്രി മൗനം വെടിയണം. ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമങ്ങൾ ഭരണഘടന നൽകുന്ന മൗലികാവശങ്ങൾക്ക് നേരെയുള്ള അക്രമം. ഫാദർ സുധീറിനെയും കുടുംബത്തെയും ഉടൻ മോചിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും എ എ റഹിം എം പി ആവശ്യപ്പെട്ടു.
ജമ്മുവിലെ ആർഎസ് പുരയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ ബേബി ജേക്കബും കുടുംബത്തിനും നേരെ ക്രിസ്തുമസിൻ്റെ തലേദിവസമാണ് ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സമാനമായി, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം ക്രിസ്തുമസ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രാർത്ഥനാ യോഗം നടന്ന വീട്ടുടമയ്ക്കും ഭാര്യക്കുമെതിരെയും, അറസ്റ്റ് ചെയ്ത പുരോഹിതനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ നാല് പേർക്കെതിരെയും പോലീസ് കേസെടുത്തു.