Kerala
ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കത്തോലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്.
കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണെന്നും ഇന്ത്യന്‍ ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിപ്പെടണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സര്‍ക്കാര്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനു ശേഷം ആദ്യം എഫ്ഐആറിട്ടത് മനുഷ്യക്കടത്തിന്റെ പേരിലാണ്. പിന്നീട് മതപരിവര്‍ത്തനക്കുറ്റം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ക്രിമിനല്‍ കുറ്റം ചുമത്തി അവര്‍ കന്യാസ്ത്രീകളെ ജയിലിലാക്കിയിരിക്കുകയാണ്.
മതസ്വാതന്ത്ര്യമുളള ഒരു രാജ്യത്ത് ക്രിസ്ത്യന്‍ വേഷത്തില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്സിനെ കണ്ടപ്പോള്‍ തന്നെ അതൊരു കാരണമാക്കി മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണ്. അതുകൊണ്ട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മന്ത്രിമാരെയും എംപിമാരെയുമെല്ലാം ഞങ്ങള്‍ സമീപിച്ചിട്ടുണ്ട്’- ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.