Kerala
മാലിന്യ ജല സംസ്കരണത്തിന്റെ മണർകാട് മാതൃക; ശ്രദ്ദേയമായി സെന്റ് മേരീസ് പള്ളി പെരുന്നാളിലെ ക്രമീകരണങ്ങൾ
മാലിന്യ ജല സംസ്കരണത്തിൽ പുതിയ മാതൃക തീർത്തിരിക്കുകയാണ് കോട്ടയം മണർക്കാട്ടുകാർ. ജനലക്ഷങ്ങൾ പങ്കെടുത്ത മണർകാട് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ശ്രദ്ദേയമായ പ്രവർത്തനങ്ങളാണ് മാലിന്യ സംസ്കരണത്തിൽ നടത്തിയത്.
സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടന്ന മണർകാട് സെന്റ് മേരീസ് പള്ളിയുടെ എട്ടുനോമ്പ് പെരുന്നാളിൽ ദിനംപ്രതി എട്ട് ലക്ഷത്തിലധികം വിശ്വാസികൾ ആണ് പങ്കെടുത്തത്. മലിനജല സംസ്കരണത്തിലെ കാര്യക്ഷമമായ ഇടപെടലുകളാണ് ഈ വർഷത്തെ പെരുന്നാളിന്റെ ഭാഗമായി നടത്തിയത്. അതോടൊപ്പം ശുചിത്വപരിപാലനത്തിലും മികവാർന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തിയത്.
മുൻവർഷങ്ങളിൽ പെരുന്നാളിനോട് അനുബന്ധിച്ച മലിനജല സംസ്കരണം വലിയ വെല്ലുവിളികൾ ഉയർത്തിയ സാഹചര്യത്തിലാണ് ഇത്തവണ നൂതന സംവിധാനങ്ങൾ ഒരുക്കാൻ കുമരകം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്.
സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് സേവനം ഒരുക്കുകയായിരുന്നു. ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ ആയിരുന്നു 5 ലക്ഷത്തിലധികം വരുന്ന മലിനജല സംസ്കരണം എന്ന ദൗത്യം നടപ്പിലാക്കിയത്. മേഖലയിൽ വിന്യസിച്ച മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എംടിയു) ദിവസേന ശരാശരി 50,000 ലിറ്റർ മലിനജലം സംസ്കരിച്ചു. എട്ട് ദിവസങ്ങൾക്കിടെ ആകെ 5.1 ലക്ഷം ലിറ്റർ മലിനജലമാണ് ശുദ്ധീകരിച്ചത്. 85 മണിക്കൂർ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു ശുചീകരണ പ്രക്രിയ. ശുചീകരിച്ച വെള്ളം കൃഷിക്ക്,മറ്റ് കുടിവെള്ള ഇതര പദ്ധതികൾക്കുമായാണ് വിനിയോഗിച്ചത്.