Kerala
ആശാ പ്രവർത്തകരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ല; കെ കെ ശൈലജ
തിരുവനന്തപുരം: ആശാ പ്രവർത്തകരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ലെന്ന് സിപിഎം മുതിർന്ന നേതാവ് കെകെ ശൈലജ. ആശാ പ്രവർത്തകരെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും നിലവിലെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും അവർ വ്യക്തമാക്കി. എന്നാൽ പ്രഖ്യാപനങ്ങൾ പ്രായോഗികമായി നടപ്പിലാക്കാനാകുമോയെന്ന് ഒറ്റ ദിവസം കൊണ്ട് വിലയിരുത്താനാകില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.
പിണറായി വിജയനെ ഇനി മാറ്റാനാവില്ലെന്നും പ്രതിപക്ഷ നേതാവായി അദ്ദേഹത്തെ തീരുമാനിച്ചുകഴിഞ്ഞുവെന്നും ശൈലജ പറഞ്ഞു. ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെന്ന പേരിൽ പുറത്തുവരുന്ന വിവരങ്ങൾ യഥാർത്ഥ വസ്തുതകളാണോയെന്ന് സംശയമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങൾ ആരും ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി.
പേരാവൂരിലെ ജയസാധ്യതയെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച ശൈലജ, പല മണ്ഡലങ്ങളെയും കുറിച്ച് സമാനമായ ചർച്ചകൾ നടന്നിരുന്നുവെന്നും പറഞ്ഞു. എന്നാൽ താനും പങ്കെടുത്തെടുത്ത ഒരു കൂട്ടായ തീരുമാനം പിന്നീട് തെറ്റായിപ്പോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അവർ പ്രതികരിച്ചു.