Kerala

FCRA ഭേദഗതി ഗൂഢ ലക്ഷ്യങ്ങളോടെ; കെ സി വേണുഗോപാൽ

Posted on

കോട്ടയം: വിവാദ എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ. വ്യക്തമായ ഗൂഢ ലക്ഷങ്ങളോടെയാണ് ബില്ല് പാസാക്കിയത് എന്നും പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ മറുപടി പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നത് കണ്ടതാണ്. ഒടുവിൽ ഇപ്പോൾ എഫ്‌സിആർഎ ഭേദഗതി ബില്ലും വന്നിരിക്കുകയാണ്. ഇപ്പോൾ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമാക്കിയാണെങ്കിലും മറ്റെല്ലാ വിഭാഗങ്ങളിലേക്കും ഇത് നീളുമെന്നും ബില്ല് അടിയന്തരമായി പിൻവലിക്കാൻ തയ്യാറാവണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സ്വസ്ഥമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത് എന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. ഇത് ഡെമോക്ലീസിന്റെ വാള്‍ പോലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു മുകളില്‍ പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത് എന്നും വേണുഗോപാൽ പറഞ്ഞു. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ആകെ വരിഞ്ഞു മുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ പാര്‍ലിമെന്റില്‍ തടസ്സവാദം ഉന്നയിച്ചിരുന്നു എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version