Kerala
ജെ ബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന് മാർത്തോമ സഭാധ്യക്ഷൻ
പത്തനംതിട്ട: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സമർപ്പിച്ച ജെബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ്മ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. ലോകപ്രശസ്തമായ മാരാമൺ കൺവെൻഷന്റെ 131-ാമത് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർത്തോമ്മ അധ്യക്ഷൻ.
റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഇച്ഛാശക്തി കാട്ടണമെന്ന് അദേഹം പറഞ്ഞു. മത അധ്യാപകർക്ക് ക്ഷേമനിധി എന്ന നിർദ്ദേശവുമായി സർക്കാർ വരുന്നെന്നും ഇതേക്കുറിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം എന്താണെന്ന് അറിഞ്ഞിരിക്കണമെന്നും പറഞ്ഞു. മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള നീക്കം സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പിൻവാതിൽ നീക്കമാകരുതെന്നും അദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് വിമർശനങ്ങൾ കേൾക്കുന്ന, മതവർഗീയതയെ എതിർക്കുന്ന സർക്കാരുകളെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഗൗരവത്തോടെ വിനിയോഗിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. വോട്ടും ശബ്ദവും നിലപാടും ദൈവരാജ്യ മൂല്യങ്ങളാൽ നയിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു