Kerala
അന്ന് ഉള്ളവരെല്ലാം വിശുദ്ധരും ഞങ്ങൾ കൊള്ളക്കാരും എന്നമട്ടിലെ പ്രചാരണം ആടിനെ പട്ടിയാക്കുന്നത്: പി എസ് പ്രശാന്ത്
തിരുവനന്തപുരം: ഭഗവാന്റെ ഒരു തരി പൊന്നായാലും സ്വത്തായാലും നഷ്ടപ്പെടുന്നത് വേദനാജനകമാണെന്നും അത് എത്രയും പെട്ടെന്ന് തിരിച്ച് പിടിച്ച് കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. നഷ്ടപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കാനും കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും അന്വേഷണ സംഘത്തിന് കഴിയുമെന്നും പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിരായും ബോർഡിന് കീഴിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ചില സമര പരമ്പരകൾ അരങ്ങേറുന്നതും ജീവനക്കാരെ ആക്രമിക്കുന്നതും ദൗർഭാഗ്യകരമാണ്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള ആറ് ആഴ്ച ക്ഷമിച്ച്, അന്വേഷണ ഏജൻസിയോടും ദേവസ്വം ബോർഡിനോടും സഹകരിക്കാൻ കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ തയ്യാറാകണം.
കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണെങ്കിൽ പ്രതിപക്ഷ നേതാവ് അത് വ്യക്തമാക്കണം. അതല്ല സിബിഐ വരണമെന്നാണെങ്കിൽ അത് പറയണമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.