Crime

റൊട്ടി ഉണ്ടാക്കാൻ വൈകിയതിന് ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള തവ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്

Posted on

ഗോരഖ്പൂര്‍: ഗോരഖ്പൂരിൽ റൊട്ടി ഉണ്ടാക്കാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള ഇരുമ്പ് തവ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ഡിസംബര്‍ 20-ന് രാത്രിയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് പരാതി രജിസ്റ്റർ ചെയ്തത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയതായും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഗോരഖ്‌നാഥ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശാസ്ത്രി നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. ലഖ്നൗവില്‍ ഡ്രൈവറായ ലാല്‍ചന്ദ് സഹാനി(30)ക്കെതിരെ ഭാര്യ രാധിക പരാതി നല്‍കി. ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ലാല്‍ചന്ദ് വീട്ടിലെത്തി രാധികയോട് റൊട്ടി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. വീട്ടുജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നതിനാല്‍ ഭക്ഷണം ഉണ്ടാക്കാന്‍ വൈകി. വൈകിയതിനാല്‍ കോപാകുലനായ ലാല്‍ചന്ദ് അടുക്കളയില്‍ കയറി ഒരു തവ എടുത്ത് മര്‍ദിക്കാന്‍ തുടങ്ങിയെന്ന് രാധിക ആരോപിച്ചു. അമ്മയുടെ കരച്ചില്‍ കേട്ട് നാലു വയസ്സുള്ള മകന്‍ മുറിയിലേക്ക് ഓടിക്കയറി. ലാല്‍ചന്ദ് അതേ തവ ഉപയോഗിച്ച് കുട്ടിയുടെ തലയില്‍ അടിച്ചതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version