India
കാഴ്ചപരിമിതിയുള്ള യുവതിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ചപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് പരസ്യമായി അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. ബിജെപി ജില്ലാ ഭാരവാഹി അഞ്ജു ഭാർഗവയാണ് യുവതിക്കെതിരെ ക്രൂരമായ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഡിസംബർ 20ന് ജബൽപൂരിലെ ഗോരഖ്പൂരിലുള്ള പള്ളിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും അവിടെ പ്രതിഷേധിച്ചിരുന്നു. പള്ളിക്കുള്ളിൽ കുട്ടികളും ഭിന്നശേഷിക്കാരിയായ യുവതിയും ഇരിക്കുന്നത് കണ്ട അഞ്ജു ഭാർഗവ അവരോട് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
യുവതിയുടെ വൈകല്യത്തെ പരിഹസിച്ചുകൊണ്ട്, ‘നീ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായിരിക്കും’ എന്ന് നേതാവ് വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം. കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികളെ മതപരിവർത്തനത്തിനായി പള്ളിയിലേക്ക് കൊണ്ടുവരികയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. യുവതിയുടെ കൈയ്യിൽ പിടിച്ചു വലിക്കുന്നതും ഉന്തും തള്ളും ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.