Sports
മുൻ ഓസ്‌ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ ഗുരുതരാവസ്ഥയിൽ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡാമിയൻ മാർട്ടിൻ മെനിംജൈറ്റിസ് ബാധിച്ച് ബ്രിസ്‌ബേനിലെ ആശുപത്രിയിൽ ചികിത്സയിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 54- കാരനായ മാർട്ടിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം മാർട്ടിനെ നിലവിൽ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. “അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അമാൻഡയും കുടുംബവും നിരവധി പേർ പ്രാർത്ഥനയും ആശംസകളും അയക്കുന്നുണ്ടെന്ന് അറിയുന്നു,” അടുത്ത സുഹൃത്തും മുൻ സഹതാരവുമായ ആഡം ഗിൽക്രിസ്‌റ്റ് പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബർഗും മാർട്ടിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി.
ഡാർവിനിൽ ജനിച്ച മാർട്ടിൻ 1992–93ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ, പരേതനായ ഡീൻ ജോൺസിന് പകരക്കാരനായി 21-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തി. 23-ാം വയസ്സിൽ തന്നെ വെസ്റ്റേൺ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി. 2003 ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. 2004-ൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാർട്ടിൻ ‘പ്ലെയർ ഓഫ് ദ സീരീസ്’ ആയി. 2005-ൽ ന്യൂസിലൻഡിനെതിരെയാണ് 165 റൺസെന്ന ടെസ്റ്റിലെ ഉയർന്ന സ്കോർ. കരിയറിൽ 13 ടെസ്റ്റ് സെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി.