India
അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍
ഫരീദാബാദ്: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍. ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് യുജിസി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് ജാവേദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. ജാവേദിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്നുള്ള കേസിലും അന്വേഷണം നേരിടുകയാണ് ജാവേദ്. ഇതിനിടെയാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരായിരുന്നു ഡല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി ഡോ. ഉമര്‍ നബിയും വൈറ്റ് കോളര്‍ സംഘത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരും. സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സര്‍വകലാശാലയിലെ സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ ഇ ഡി ആ വിഷയങ്ങളില്‍ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തില്‍ സര്‍വകലാശാലയില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തി. ഇതോടെയാണ് യുജിസി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.