Kerala
കാറുമായി കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും ദാരുണാന്ത്യം
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഋതിക്ക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സാത്വിക്കും ഋതിക്കും.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്താണ് അപകടം. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിയ സാത്വികിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക്ക് റോഡരികിലും തെറിച്ചു വീണു.