Kerala
അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
കസ്റ്റഡിയിലെടുക്കാനെത്തിയ എക്സൈസ് സംഘവും അദ്ദേഹവും തമ്മിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് നാടകീയ രംഗങ്ങളും തർക്കവുമുണ്ടായി. എഫ്ഐആർ പകർപ്പ് നൽകാതെ കസ്റ്റഡിയിൽ പോകില്ലെന്ന് പറഞ്ഞ് ആൻ്റോ അഗസ്റ്റിൻ ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും, ജീവനക്കാർ തടയാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അകത്തേക്ക് മാറ്റുകയായിരുന്നു.
ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം വരുന്ന മദ്യശേഖരം കണ്ടെത്തിയത്.