Kerala
ഒരു കോടി രൂപ നിക്ഷേപിച്ചാൽ 5,000 കോടി രൂപ കിട്ടും ;യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ കാണിച്ച് നിക്ഷേപകരെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയെ പിടികൂടി
യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ കാണിച്ച് നിക്ഷേപകരെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്ന കേസിൽ വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്റർ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി സ്വദേശി പി. പ്രദീപ് കുമാറിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല വടശേരിക്കോണം സ്വദേശി എ.എം. മുനീറിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഹോട്ടലിലെത്തിയ പ്രദീപിനെ പരാതിക്കാരനായ മുനീർ തിരിച്ചറിഞ്ഞു. തുടർന്ന് ഹോട്ടലിലുണ്ടായിരുന്നവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്ത പ്രദീപിനെ പിന്നീട് വർക്കല പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.യുഎസ് പ്രതിരോധ വകുപ്പിന്റെ കരാറെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി
യുഎസ് പ്രതിരോധ വകുപ്പിൽനിന്ന് വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികൾ നൽകിയ വാഗ്ദാനം. ഒരു കോടി രൂപ നിക്ഷേപിച്ചാൽ 5,000 കോടി രൂപയുടെ ഉപകരാർ ലഭിക്കുമെന്നും 25 ശതമാനം ലാഭം നൽകുമെന്നും പറഞ്ഞാണ് മുനീറിൽനിന്ന് പണം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
ഇതിന് പുറമെ വർക്കലയിൽ 350 കോടി രൂപയുടെ ‘ശിവപുരി ക്ഷേത്ര നിർമാണ പദ്ധതി’ നടപ്പാക്കുന്നുണ്ടെന്നും അതിൽ പങ്കാളിയാക്കാമെന്നും പ്രതികൾ വിശ്വസിപ്പിച്ചതായി മുനീർ മൊഴി നൽകിയിട്ടുണ്ട്.