Kerala
നേപ്പാൾ പ്രളയം :മരണം 170 കടന്നു ;800 പേരെ കാണാതായി ;കാഞ്ഞങ്ങാട് മുന്‍ എസ്.ഐ പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം അപകടമേഖലയില്‍ കുടുങ്ങി
നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ കാഞ്ഞങ്ങാട് മുന്‍ എസ്.ഐ പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം അപകടമേഖലയില്‍ കുടുങ്ങി . അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.പ്രളയം കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ നിലവില്‍ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം.
ദുരന്തത്തില്‍പ്പെട്ട മലയാളികളുടെ വിവരങ്ങളും സുരക്ഷയും ഔദ്യോഗികമായി അന്വേഷിച്ച് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ ഇടപെടലുകളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് അറിയിച്ചു.
അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ ഭരണകൂടവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.
നേപ്പാളില്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദുരന്തത്തില്‍ ഇതുവരെ 170പേര് മരണപ്പെടുകയും 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 800 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരില്‍ 32 പോലീസുകാരും 25 തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു.
പ്രളയം ഏറ്റവുമധികം ബാധിച്ച ചൈനീസ് അതിര്‍ത്തി മേഖലയില്‍ നിരവധിയായ ഗ്രാമങ്ങളും വിപണികളും കുത്തിയൊലിച്ചുപോയി. റോഡുകളും പാലങ്ങളും തകര്‍ന്നതോടെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ആറ് പ്രധാന ജലവൈദ്യുത നിലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നേപ്പാള്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അപകട മേഖലയില്‍ നിന്നും ഇതിനോടകം 12 പേരെ ഹെലികോപ്റ്ററില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: +977 985 131 6807, +977 970 910 7500