Kerala
ഗണേഷ് കുമാറിന് വൃക്തി ശുദ്ധിയില്ല ; ഭരണത്തിൽ പങ്കാളികളായ സഖാക്കൾ സുഖിച്ചുനടന്നു;കൂടെ ധിക്കാരവും ,ധാർഷ്ട്യവും :വെള്ളാപ്പള്ളി നടേശൻ
മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിശുദ്ധിയില്ലാത്ത ആളാണ് ഗണേഷ് കുമാർ എന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഭരണത്തിൽ പങ്കാളികളായ സഖാക്കൾ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചത്. നേതാക്കൾക്കുണ്ടായ ധിക്കാരവും ധാർഷ്ട്യവും ഈ പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും, പിണറായിയെ നേരിട്ട് എതിർക്കാൻ മടിയുള്ളതുകൊണ്ടാണ് അവർ തനിക്കെതിരെ തിരിയുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി വിജയൻ തങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താൻ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.