Kerala
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച് എംഎസ്എഫ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച് എംഎസ്എഫ്. തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ എംഎസ്എഫ് പ്രവർത്തകനായ യുയുസിക്ക് 30,000 രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ പണം നൽകാമെന്ന് സമ്മതിച്ചതായുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ടെന്നും എംഎസ്എഫ് ആരോപിച്ചു. എന്ത് പ്രശ്നമുണ്ടായാലും നേതൃത്വം ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയതായും ഓഡിയോ സന്ദേശത്തിൽ പറയുന്നതായി എംഎസ്എഫ് വ്യക്തമാക്കി.
മറ്റ് കോളേജുകളിലെ യുയുസിമാർക്കും എസ്എഫ്ഐ പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എംഎസ്എഫ് ആരോപിച്ചു. സംഭവത്തിൽ എസ്എഫ്ഐ നേതൃത്വം വിശദീകരണം നൽകിയിട്ടുണ്ട്. പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്. യുയുസിയോട് വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും സംഘടന വ്യക്തമാക്കി.
ശ്രീശാസ്ത കോളേജിൽ വിദ്യാർഥി രാഷ്ട്രീയം നിലവിലില്ലെന്നും അവിടെ നടന്നത് സംഘടനാപരമായ തിരഞ്ഞെടുപ്പല്ലെന്നും എസ്എഫ്ഐ ആരോപിച്ചു. ആരെയും പണം നൽകി ഒപ്പം നിർത്താൻ ശ്രമിച്ചിട്ടില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന ആരോപണത്തിൽ ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയും സംഭവത്തിലെ തുടർനടപടികളും ശ്രദ്ധേയമാകും.