Kerala
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി.ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട്. ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ ക്യാമ്പ് സന്ദർശിച്ച് അന്തേവാസികൾക്ക് തുണിത്തരങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു.
പാലായിലെ പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനത്തിന്റെയും പാലാ അൽഫോൻസാ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 001, 002 എന്നിവരുടെയും നേതൃത്വത്തിൽ ക്യാമ്പിൽ ഉള്ളവർക്കു തുണിത്തരങ്ങളും മറ്റ് സാധനങ്ങളും എത്തിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. റോസ് മേരി ഫിലിപ്പ്, സുനിത സന്താൻ, ലക്ഷ്മി, ഷർമിള എന്നിവർ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളായി.നിലവിൽ 25 പേരാണ് ക്യാമ്പിൽ കഴിയുന്നത്. മഴയ്ക്ക് ശമനമായതോടെ ക്യാമ്പിലുള്ളവർ തങ്ങളുടെ വീടുകൾ ശുചീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, പൊതു മാരാമത്ത് ചെയർമാൻ ടോണി തൈപ്പറമ്പിൽ, ലിസി കുട്ടി മാത്യു എന്നിവർ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കരൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇന്ദു പി. എൻ., ചാർജ് ഓഫീസർ അഷറഫ് എം. കെ., മുനിസിപ്പൽ ജീവനക്കാരായ ബിനീഷ്, തൻവീർ ഇ. എ. (സി.പി.) എന്നിവരാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ അറിയിച്ചു.