Kerala
ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും; മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറണം: മാണി സി കാപ്പൻ
ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും; മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറണം: മാണി സി കാപ്പൻ.മിന്നൽ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചും നാശനഷ്ടങ്ങൾ വിലയിരുത്തിയും മാണി സി കാപ്പൻ എംഎൽഎ. ദുരന്തബാധിതർക്ക് ഏറ്റവും പെട്ടെന്ന് തന്നെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തും എന്നും എംഎൽഎ വ്യക്തമാക്കി.
മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം ഒലിച്ചു പോയ തലനാട് കവല പാലത്തിന് സമീപം സന്ദർശനം നടത്തുകയായിരുന്നു എംഎൽഎ. അപകടത്തിൽ 12 പശുക്കൾ ചത്തുപോയ ഫാമും അദ്ദേഹം സന്ദർശിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീനയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
പ്രദേശത്ത് മാത്രം 50 വീടുകളിൽ വെള്ളം കയറുകയും 30 വീടുകളിലെ വീട്ടുപകരണങ്ങൾ അടക്കം മുഴുവൻ വസ്തുക്കളും ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നാശനഷ്ടങ്ങളുടെ കണക്കു വിവരങ്ങളും റിപ്പോർട്ടുകളും സർക്കാരിലേക്ക് സമർപ്പിക്കുവാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. സർക്കാരും കാലാവസ്ഥാ വകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത് എന്നും തീവ്ര മുന്നറിയിപ്പുകൾ ലഭിക്കുന്ന സമയത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാൻ വിമുഖത കാട്ടരുത് എന്നും അദ്ദേഹം ജനങ്ങളുടെ അഭ്യർത്ഥിച്ചു.